കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല്‍ ബോഡി യോഗത്തിലുണ്ടായ വന്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി എത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ജനറല്‍ ബോഡി യോഗം തുടങ്ങി രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍ ഭിന്നത ഉണ്ടായത്.
സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്‍ഷിക റിപ്പോര്‍ട്ടിലെ സാമ്പത്തിക കണക്കുകളില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല്‍ കലുഷിതമായി.
കണക്കുകളിലെ തര്‍ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില്‍ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല്‍ തന്നെ ബോധപൂര്‍വ്വം ബിജെപിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ ശ്വേത യോഗത്തില്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോയതോടെ, മുന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടു.
രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്‍ലാല്‍ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല്‍ എത്തിയതും.
അമ്മയുടെ ചരിത്രത്തില്‍ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്‍ലാല്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന്‍ കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്‍ക്കെതിരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണവിധേയര്‍ നേതൃത്തില്‍ തുടരുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല്‍ രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 2025ല്‍ ശ്വേത മേനോന്‍ പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.
നീണ്ട 32 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വനിതകള്‍ നേതൃത്വം നല്‍കിയ ഭരണസമിതി അമ്മയില്‍ ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്‍സിബ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചു.
ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന്‍ അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്‍സിബ രംഗത്തെത്തിയത്. വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്‍കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐഐ രേഷ്മയ്‌ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്‍ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.