National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിവാദത്തിലകപ്പെട്ട കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ യുവാക്കളുടെ വൻ പ്രതിഷേധമുയരുകയും സമരാവേശം രാജ്യമാകെ കത്തിപ്പടരുകയും ചെയ്യുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇതുപോലുള്ള നിരവധി ഘട്ടങ്ങളിൽ മന്ത്രിമാരുടെ രാജി ജനങ്ങൾ കണ്ടിട്ടുണ്ട്. കോളജ് ഹോസ്റ്റലിലെ ഭക്ഷണ വില വർധന മുതൽ വലിയ ദുരന്തങ്ങൾ വരെ കാരണമായിത്തീർന്ന രാജികൾ. പ്രകൃതിദുരന്തങ്ങള്‍, വന്‍ തീവണ്ടി അപകടങ്ങള്‍, സുരക്ഷാ വീഴ്ചകള്‍ എന്നിവ സംഭവിക്കുമ്പോള്‍ ഭരണാധികാരികള്‍ സ്ഥാനമൊഴിയുന്നത് അപൂര്‍വമായ കാഴ്ചയാണ്. എങ്കിലും, വലിയ ദുരന്തങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുത്ത് ഉന്നതപദവികള്‍ രാജിവച്ച് മാതൃക കാട്ടിയവരും ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുകുത്തി കടപുഴകി വീണ അഴിമതിവീരന്മാരുമുണ്ട്.
1. ലാല്‍ ബഹദൂര്‍ ശാസ്ത്രി (1956)
വകുപ്പ്: കേന്ദ്ര റെയില്‍മന്ത്രി
കാരണം: അരിയല്ലൂര്‍ ട്രെയിന്‍ അപകടം
ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ധാര്‍മിക രാജിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേത്. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ കരുത്തനായ ശാസ്ത്രി, തമിഴ്നാട്ടിലെ അരിയല്ലൂരില്‍ സംഭവിച്ച ദാരുണമായ ട്രെയിന്‍ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണു രാജി വച്ചത്. 150-ലേറെ ആളുകളാണ് ദുരന്തത്തിനിരയായത്. അപകടത്തിനു തൊട്ടുപിന്നാലെ റെയില്‍വേ മന്ത്രിയായിരുന്ന ശാസ്ത്രി തന്‍റെ രാജി കത്ത് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനു കൈമാറുകയായിരുന്നു. ജനപ്രതിനിധികള്‍ ഭരണപരമായ വീഴ്ചകളില്‍ ധാര്‍മിക ഉത്തരവാദിത്വം കാണിക്കണമെന്ന വലിയ മാതൃകയാണ് പിൽക്കാലത്ത് പ്രധാനമന്ത്രിപദത്തിലെത്തിയ ശാസ്ത്രി ഇതിലൂടെ ഉയര്‍ത്തിപ്പിടിച്ചത്.
2. വി.കെ. കൃഷ്ണമേനോന് (1962)
വകുപ്പ്: കേന്ദ്ര പ്രതിരോധമന്ത്രി
കാരണം: ഇന്ത്യ-ചൈന യുദ്ധം
മലയാളികൂടിയായ വി.കെ. കൃഷ്ണമേനോൻ സ്വതന്ത്രഭാരതത്തിലെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായിരുന്നു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിലുണ്ടായ കനത്ത തിരിച്ചടിയും സൈനികവീഴ്ചകളെയും തുടര്‍ന്ന്, അന്നു പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന് രാജിവയ്ക്കേണ്ടിവന്നു. പാര്‍ലമെന്റില്‍നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ, പ്രതിരോധ രംഗത്തുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി.കെ. കൃഷ്ണമേനോൻ മന്ത്രിപദം ഒഴിയുകയായിരുന്നു.
3. സി. സുബ്രഹ്മണ്യം (1965)
വകുപ്പ്: കേന്ദ്ര ഭക്ഷ്യ-കാര്‍ഷിക മന്ത്രി
കാരണം: ഹിന്ദി ഭാഷാ പ്രക്ഷോഭം
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പേരിലും മന്ത്രിക്കു രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.
1965-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധം അണപൊട്ടി. തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന സി. സുബ്രഹ്മണ്യം, കേന്ദ്രത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജി സമർപ്പിക്കുകയായിരുന്നു.
4. മാധവറാവു സിന്ധ്യ (1993)
വകുപ്പ്: കേന്ദ്ര വ്യോമയാനമന്ത്രി
കാരണം: വിമാന അപകടം
1993 ജനുവരിയില്‍ ഡല്‍ഹിയില്‍ റഷ്യന്‍ നിര്‍മിത ടുപോളേവ് (ടിയു- 154) വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടു. ഹൈദരാബാദിൽനിന്ന് 163 പേരുമായി ഡൽഹിയിലേക്കു വരികയായിരുന്നു വിമാനം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, വ്യോമയാന മന്ത്രാലയത്തിന്റെ തലവന്‍ എന്ന നിലയില്‍ സാങ്കേതികവും ഭരണപരവുമായ വീഴ്ചകളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മാധവറാവു സിന്ധ്യ തല്‍ക്ഷണം രാജിവയ്ക്കുകയായിരുന്നു.
5. നിതീഷ് കുമാര്‍ (1999)
വകുപ്പ്: കേന്ദ്ര റെയില്‍മന്ത്രി
കാരണം: ഗൈസാല്‍ ട്രെയിന്‍ ദുരന്തം
രാജ്യം കണ്ട ഏറ്റവും വലിയ ട്രയിൻ ദുരന്തങ്ങളിലൊന്നാണ് 1999 ഓഗസ്റ്റില്‍ പശ്ചിമ ബംഗാളിലെ ഗൈസാലില്‍ സംഭവിച്ചത്. രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 280-ലേറെ ആളുകൾക്കാണു ജീവൻ നഷ്ടപ്പെട്ടത്. ദാരുണ സംഭവത്തിനു പിന്നാലെ അന്നത്തെ റെയില്‍മന്ത്രിയായിരുന്ന നിതീഷ് കുമാര്‍ രാജിവച്ചു. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു നിതീഷിന്‍റെ രാജി.
6. എല്‍.കെ. അദ്വാനി (1996)
എംപി
കാരണം: ഹവാല ഇടപാട് ആരോപണം
രാജ്യത്തെ ഇളക്കിമറിച്ച ഹവാല ഇടപാടിൽ ആരോപണം നേരിട്ടതിനെത്തുടർന്നാണ് അദ്വാനി ലോക്സഭാംഗത്വം രാജിവച്ചത്. 1990-കളുടെ മധ്യത്തിലായിരുന്നു നിരവധി പ്രമുഖർ ആരോപണ വിധേയരായ ഹവാല കേസ് ഉയർന്നുവരുന്നത്. കേസില്‍നിന്നും കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം രാഷ്‌ട്രീയത്തിലെ ശുദ്ധി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ദേശീയ നേതാവാണ്.
7. ശിവരാജ് പാട്ടീല്‍ (2008)
വകുപ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി
കാരണം: 26/11 മുംബൈ ഭീകരാക്രമണം
ശിവരാജ് പാട്ടീലിന്‍റെ രാജി ഇന്ത്യയാകെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. 2008 നവംബര്‍ 26-ന് മുംബൈയിലുണ്ടായ പാക് ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്തെ സുരക്ഷാവീഴ്ചകളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ട അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവയ്ക്കാൻ നിർബന്ധിതനാകുകയായിരുന്നു.
മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പുറമെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരുന്ന ആര്.ആര്. പാട്ടീലും രാജിവച്ചു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ചില പ്രസ്താവനകളും വലിയ വിവാദമായിരുന്നു.
8. ചിമൻഭായ് പട്ടേൽ (1974)
വകുപ്പ്: ഗുജറാത്ത് മുഖ്യമന്ത്രി
കാരണം: ഹോസ്റ്റൽ ഭക്ഷണ വിലവർധന
1974-ൽ ഗുജറാത്തിൽ നടന്ന അതിശക്തമായ പ്രക്ഷോഭമാണ് നവനിർമാൺ പ്രസ്ഥാനം. കോളജ് ഹോസ്റ്റലിലെ ഭക്ഷണ വില വർധവിനെതിരേ വിദ്യാർഥികൾ ആരംഭിച്ച സമരം ഒടുവിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ രാജിയിലാണ് കലാശിച്ചത്. അഹമ്മദാബാദിലെ എൽഡി കോളജ് ഓഫ് എൻജിനീയറിംഗ് ഹോസ്റ്റലിൽനിന്ന് ആരംഭിച്ച സമരം ദിവസങ്ങൾക്കുള്ളിൽ ഗുജറാത്തിലാകെ ആളിപ്പടർന്നു. അക്കാലത്ത് ഗുജറാത്തിലെ വിലക്കയറ്റം, അഴിമതി, ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം എന്നിവയ്‌ക്കെതിരെയുള്ള വലിയ ജനകീയ പ്രസ്ഥാനമായി വിദ്യാർഥികളുടെ സമരം മാറുകയായിരുന്നു. ഫാക്ടറി തൊഴിലാളികളും പൊതുജനങ്ങളും വിദ്യാർഥികൾക്കൊപ്പം അണിനിരന്നതോടെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഹർത്താലുകളും അരങ്ങേറി. പ്രതിഷേധം ശക്തമായതോടെ ചിമൻഭായ് പട്ടേലിന് തന്‍റെ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. കേവലമൊരു ഹോസ്റ്റൽ മെസിൽനിന്ന് പൊട്ടിപ്പുറപ്പെട്ട സമരം, സംസ്ഥാനസർക്കാരിനെത്തന്നെ താഴെയിറക്കിയ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ അപൂർവ സംഭവമായി മാറി!
Kerala
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല്‍ ബോഡി യോഗത്തിലുണ്ടായ വന്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി എത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ജനറല്‍ ബോഡി യോഗം തുടങ്ങി രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍ ഭിന്നത ഉണ്ടായത്.
സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്‍ഷിക റിപ്പോര്‍ട്ടിലെ സാമ്പത്തിക കണക്കുകളില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല്‍ കലുഷിതമായി.
കണക്കുകളിലെ തര്‍ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില്‍ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല്‍ തന്നെ ബോധപൂര്‍വ്വം ബിജെപിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ ശ്വേത യോഗത്തില്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോയതോടെ, മുന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടു.
രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്‍ലാല്‍ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല്‍ എത്തിയതും.
അമ്മയുടെ ചരിത്രത്തില്‍ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്‍ലാല്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന്‍ കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്‍ക്കെതിരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണവിധേയര്‍ നേതൃത്തില്‍ തുടരുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല്‍ രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 2025ല്‍ ശ്വേത മേനോന്‍ പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.
നീണ്ട 32 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വനിതകള്‍ നേതൃത്വം നല്‍കിയ ഭരണസമിതി അമ്മയില്‍ ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്‍സിബ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചു.
ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന്‍ അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്‍സിബ രംഗത്തെത്തിയത്. വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്‍കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐഐ രേഷ്മയ്‌ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്‍ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.
Kerala
കൊല്ലം: ഇരവിപുരത്തെ സ്ഥാനാര്‍ഥി നിർണയവുമായി ബന്ധപ്പെട്ട് ആര്എസ്പിയില് പൊട്ടിത്തെറി. ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍. നൗഷാദ് രാജിവച്ചു. സ്ഥാനാർഥി ചർച്ചയിൽ ഇരവിപുരത്തേക്ക് പരിഗണിച്ചിരുന്നവരിൽ ഒരാളാണ് നൗഷാദ്.
ഇരവിപുരത്തെ സ്ഥാനാർഥി നിർണയം വിജയ സാധ്യത പരിശോധിക്കാതെയാണ്. ഇതിൽ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് നൗഷാദ് വ്യക്തമാക്കി. ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹനെയാണ് ഇരവിപുരത്തെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്.
വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തഴഞ്ഞ് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ താൽപര്യപ്രകാരമാണ് സമവായ സ്ഥാനാർഥിയെ നിശ്ചയിച്ചത്. സ്വന്തം മകന് സീറ്റ് നൽകണമെന്ന പ്രേമചന്ദ്രന്റെ ദുർവാശിയാണ് പാർട്ടിയുടെ വിജയസാധ്യത ഇല്ലാതാക്കിയത്.
ആർഎസ്പി എന്നത് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്നാണെന്നും അല്ലാതെ റെവല്യൂഷണറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രൻ പാർട്ടിയെന്നല്ലെന്നും നൗഷാദ് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കേരളത്തിന്റെ പൊതു വികാരമെന്ന് മന്ത്രി വി.എൻ. വാസവൻ. കോൺഗ്രസ് മുൻകൈയെടുത്ത് രാജി വാങ്ങിക്കണം. സിപിഎം നേതാക്കൾ സമാന കേസിൽ ഉൾപ്പെട്ടിട്ടില്ല. തെളിവുകൾ ഉണ്ടെങ്കിൽ സിപിഎം നേതാക്കൾക്കെതിരെയും നടപടിയെടുക്കാമെന്നും വാസവൻ പറഞ്ഞു.
ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റണം. ഒരു കേസല്ല, നിരവധി സംഭവങ്ങൾ പുറത്തുവരുന്നു. ഇനി പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാക്കൾ സമാന കേസിൽ ഉൾപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ആർക്കെതിരെയും വരാം. പക്ഷേ തെളിയിക്കപ്പെട്ടിട്ടില്ലെന്നും വാസവൻ കൂട്ടിച്ചേർത്തു.